Wednesday 28 January 2015

ആര്ദ്രം

           
                മഴ… അവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു .ഈയിടെയായി എന്നും വരാറുണ്ട്.എന്നെ കാണാൻ ,എന്നോട് മിണ്ടാൻ,ഒന്നു പുണരാൻ.അവൾക്ക് എന്നും ഞാൻ പ്രിയപ്പെട്ടവനായിരുന്നു, തിരിച്ചങ്ങനെയല്ലെങ്കിലും.
കണ്ണാടിക്കൂടുപോലുള്ള ഈ ഓഫീസിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ കാണാം. ദൂരെ മലയിടുക്കിലെ ആകാശക്കീ‌റ്.ആദ്യം അവിടെ ആകെ ഒന്നു വിറയ്ക്കും.പിന്നെ കടും നീല ചായം നിറയും.എങ്കിൽ ഉറപ്പിക്കാം. അവൾ വരുന്നുണ്ട്.പിന്നൊരാരവമാണ്.അവൾക്കപ്പോൾ ഒറ്റലക്ഷ്യമേ ഉള്ളൂ..എങനെയെങ്കിലും ഇവിടെ എത്തണം.അതിനായി അവൾ കാറ്റിനെയും മേഘങ്ങളെയും കൂട്ടുപിടിക്കും.യാത്രയിൽ എല്ലാറ്റിനേയും അവൾ പുൽകും , ഒരു പുതുവേശ്യയെപ്പോലെ. .എല്ലാ അഴുക്കുകളെയും ആവാഹിക്കും , ഒരു തോട്ടിയെ പോലെ.അവസാനം ആർത്തലച്ച് ആ ജനൽച്ചില്ലുകളിൽ ആക്രമിക്കും.പക്ഷെ അതിനെ കീഴുപ്പെടുത്താൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. തികച്ചും ദുർബലയായി അവൾ അവിടെ അവസാനിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.ചില്ലുകളിലൂടെ ഞാൻ അദൃശ്യമായ ചിത്രം വരയ്ക്കുമ്പോൾ അതിനപ്പുറത്ത് എന്റെ വിരലുകൾക്ക് സമാന്തരമായ് അവൾ ഒഴുകി നടക്കും.നേർത്ത്… തുള്ളികളായ്..അങ്ങനെയങ്ങനെ...
എന്റെ കൂട്ടുകാർ അവളെ കാണുമ്പോൾ ജനലരികിൽ എത്താറുണ്ട്.അവളോടൊത്ത് Selfie എടുക്കാറുണ്ട്.ആതെടുത്ത് computer wallpaper ആക്കാറുണ്ട്.പക്ഷെ ഞാൻ അതിനൊന്നും പോകാറില്ല.. അവൾ എനിക്കൊരു ശല്യമായിട്ടാണ് തോന്നറ്.എന്റെ ഏകാന്തതയിൽ കൂടെയെത്തുന്ന ഒരു കുറുമ്പി…ഒരു വഴക്കാളി..
“നീ ഒരു ദയയില്ലാത്തവളാണ്.നീ കാരണം കടലുകൾ പ്രക്ഷു‌ബ്ദമാകുന്നു.നദികൾക്ക് ഭ്രാന്തുപിടിക്കുന്നു.എത്ര പേരെ കാലപുരിക്കയക്കുന്നു. എത്ര കുഞ്ഞുങ്ങൾ അനാഥരാകുന്നു…”
അപ്പോഴേക്കും അവൾ പിണങ്ങും.ആയിരം കൈകളിൽ ആയിരം ചിറകുകളിൽ അവൾ ഓഫീസിനുചുറ്റും താണ്ഡവമാടി വായുവിൽ അലിഞ്ഞ് അപ്രത്യക്ഷയാകും.ഒരു മഹാമൗനം ബാക്കിയാക്കി.
ഇങ്ങനെയൊക്കെയാണെങ്കിലും രാത്രി ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഞാനവളെ ഗൗനിക്കാറില്ല.അപ്പോൾ എന്റെ കുടയ്ക്ക് കീഴെ എന്റെ കൂട്ടുകാരി ഉണ്ടാകും.എന്റെ പാതി ഹൃദയം പേറുന്നവൾ.ഞങ്ങൾ ഒരു കുടക്കീഴിൽ നടന്നുപോകുമ്പോൾ അവൾ ചുറ്റും പാറിനടന്ന് ശല്യമുണ്ടാക്കും.തോളിൽ കൈവച്ച് ഒന്നുകൂടി ചേർന്ന് നടക്കുമ്പോൾ മിന്നലുകൾ പായിച്ച് അവൾ പ്രധിഷേധമറിയിക്കും.ഒടുവിൽ തോറ്റുപിൻവാങ്ങും.എന്നുമുള്ള ഈ പരാക്രമങ്ങളും കീഴടങ്ങലും അവളോടുള്ള ദേഷ്യം കൂട്ടിയതേ ഉള്ളൂ.. ഇടയ്ക്ക് അവളെ കാണാതാകുമ്പൊഴും എനിക്ക് യാതൊരു വിഷമവും ഉണ്ടായില്ല . നമ്മളെ സ്നേഹിക്കുന്നവർക്കല്ലലോ നമ്മൾ സ്നെഹിക്കുന്നവർക്കല്ലേ മനസ്സിൽ സ്ഥാനം .
           ഒരു നേർത്തമഞ്ഞുള്ള രാത്രിയിൽ എപ്പോഴോ  അപ്രത്യക്ഷമായതാണവൾ.പിന്നെ മാസങ്ങൾക്ക് ശേഷം അവൾ ഇന്നാണ് വീണ്ടും വന്നത്.
രാത്രിയിൽ ഓഫീസിൽ നിന്നിറങ്ങുമ്പോൾ മുന്നിൽ വന്നു പെട്ടു.അവൾ നന്നേ മെലിഞ്ഞിരിക്കുന്നു.ആ ഇളം കാറ്റിലും പിടിച്ചുനിൽക്കാൻ അവൾ പാടുപെട്ടു. കാടുകളും മലകളും കുറഞ്ഞതിന്റെയാകാം.
എന്നെ ഒറ്റക്ക് കണ്ട് അവൾ അൽഭുതതോടെ ചോദിച്ചു.
“എവിടെ നിന്റെ കൂട്ടുകരി? “
“എന്റെ കൂടെയില്ല.ഇപ്പോൾ മറ്റൊരു കുടക്കീഴിൽ വേറൊരാളുടെ മറുപാതിയായി..”
എന്റെ മറുപടി അവളിൽ കുറച്ച് ദുഖവും ഒരുപാട് പ്രതീക്ഷകളും ഉണ്ടാക്കി , പിന്നെ വികാരാർദ്രമായ് ചോദിച്ചു.
“ഇനിയെങ്കി‌ലും എന്നെ ഒന്ന് പുണർന്നുകൂടെ..”
എന്നിലെ വികാരം ശൂന്യമായിരുന്നു
“ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മാത്രമേ അസ്ഥിരമായുള്ളൂ..നീ ഇപ്പോഴും എനിക്ക് ശല്യക്കാരി തന്നെ..”
ഞാൻ കുടചൂടി നിർദയം അവളിലൂടെ നടന്നു പോയി..
മഴ..എല്ലാവർക്കും നിന്നെ വേണം..പക്ഷെ ആർക്കും നിന്നെ ഇഷ്ടമല്ല..നീ ഇപ്പോഴും കരയുകയാണോ..പക്ഷെ നിന്റെ കാര്യത്തിൽ മഴത്തുള്ളികളേത് കണ്ണീരേത്